
പുതുതായി 43 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി നിരോധിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുന്നതും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുയർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്നതുമായ ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിന്റെ സെക്ഷൻ 69 എ പ്രകാരമാണ് 43 ചൈനീസ് അപ്ലിക്കേഷനുകൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധിച്ചിരിക്കുന്നത്.

ചൈനീസ് റീട്ടെയിൽ കമ്പനിയായ ആലിബാബ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള നാലെണ്ണമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ആപ്പുകളാണ് നിരോധിച്ചവയിലുൾപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐടി മന്ത്രാലയം പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. അലി സപ്ലൈയേഴ്സ് മൊബൈൽ അപ്ലിക്കേഷൻ, അലിബാബ വർക്ക്ബെഞ്ച്, അലിപേയ് കാഷ്യർ, ലാലമോവ് ഇന്ത്യ-ഡെലിവറി ആപ്പ്, സ്നാക്ക് വീഡിയോ തുടങ്ങിയ ആപ്ലിക്കേഷനുകൾ നിരോധിക്കപ്പെട്ടവയിലുൾപ്പെടുന്നു.