
മാർച്ച് 31-ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം പ്രാഥമിക വിപണിയിൽ ഐ.പി.ഒ.യുമായി എത്തിയത് 30 കമ്പനികൾ. ഇവർ സമാഹരിച്ചതാവട്ടെ 31,265 കോടി രൂപയും. 2019 – 20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഐ.പി.ഒ. വഴിയുള്ള ധനസമാഹരണത്തിൽ ഇത്തവണ 53.65 ശതമാനമാണ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 13 ഐ.പി.ഒ.കളിലായി 20,350 കോടി രൂപയായിരുന്നു കമ്പനികൾ സമാഹരിച്ചത്.2018 – 19 സാമ്പത്തിക വർഷം നടന്ന 14 ഐ.പി.ഒ.കളിലായി 14,719 കോടി രൂപയാണ് കമ്പനികൾ സ്വരൂപിച്ചത്.

വിപണിയിലെ ഉയർന്ന പണലഭ്യതയും വിദേശത്തുനിന്നുള്ള നിക്ഷേപ ഒഴുക്കും ദ്വിതീയ വിപണിയുടെ മുന്നേറ്റവും മുതലാക്കി കൂടുതൽ കമ്പനികൾ ഐ.പി.ഒ.യ്ക്ക് ഉചിതമായ സമയമായി 2020 – 21 തിരഞ്ഞെടുക്കുകയായിരുന്നു.ഇത്തവണ ഐ.പി.ഒ.കളിൽ കൂടുതലും വന്നത് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലായിരുന്നു. 2021 ജനുവരി-മാർച്ച് കാലയളവിൽ മാത്രം 23 ഐ.പി.ഒ.കൾ നടന്നു. ഇതിലൂടെ 18,302 കോടി രൂപയാണ് കമ്പനികൾ സമാഹരിച്ചത്. 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിലെ മൂന്നാമത്തെ ആഴ്ചയിൽമാത്രം അഞ്ചു കമ്പനികൾ ചേർന്ന് 3,764 കോടി രൂപ സ്വരൂപിച്ചു. 2021-ൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഐ.പി.ഒ. വിപണികളിലൊന്നാണ് ഇന്ത്യയെന്നതും ശ്രദ്ധേയമാണ്.ഈ സാമ്പത്തിക വർഷത്തെ അവസാന ഐ.പി.ഒ. വി മാർക് ഇന്ത്യ എന്ന കമ്പനിയുടേതാണ്. 23 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ. മാർച്ച് 25 -ന് തുടങ്ങി 31-ന് സമാപിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ എൽ.ഐ.സി., എൻ.സി.ഡി.ഇ.എക്സ്, എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസസ് പോലുള്ള വമ്പൻ ഐ.പി.ഒ.കൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.