വൈദ്യുത വാഹനങ്ങൾക്കായി ആറു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 250 ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ചാർജ് മോഡ്’ എന്ന സ്റ്റാർട്ട്അപ്പ്. ചാർജിങ് മെഷീന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ.) യുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ സ്റ്റാർട്ട്അപ്പ് കോഴിക്കോട്, അങ്കമാലി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഏതാനും ചാർജിങ് സ്റ്റേഷനുകൾ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.കോഴിക്കോട് ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ രാമൻ ഉണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത് എന്നീ നാലു സുഹൃത്തുക്കൾ ചേർന്ന് 2018-ൽ തുടങ്ങിയ സ്റ്റാർട്ട്അപ്പാണ് ചാർജ് മോഡ്.
ഏറ്റവും അടുത്തുള്ള വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങൾ അറിയാനും ബുക്ക് ചെയ്യാനും എത്രത്തോളം ചാർജ് ബാക്കിയുണ്ടെന്നും എത്രത്തോളം ചാർജ് കയറിയെന്നും അറിയാനും പണം അടയ്ക്കാനും സഹായിക്കുന്ന സോഫ്റ്റ്വേറാണ് സംരംഭം ആദ്യം വികസിപ്പിച്ചത്.എന്നാൽ, സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലല്ല ചാർജിങ് കേന്ദ്രങ്ങൾ എന്ന് തിരിച്ചറിഞ്ഞാണ് ഇവർ ഹാർഡ്വേർ വികസിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ 2019 അവസാനത്തോടെ കോഴിക്കോടാണ് ആദ്യ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. വൈദ്യുതിയിൽ ഓടുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കാറുകൾക്കുമായി 355 രൂപ മുതലുള്ള ചാർജിങ് പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ചാർജ് തീരുന്ന മുറയ്ക്ക് 119 രൂപ മുതൽ റീചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.25,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ മുതൽമുടക്കിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിയുമെന്ന് ചാർജ് മോഡ് കോ ഫൗണ്ടറും സി.ഇ.ഒ.യുമായ എം. രാമനുണ്ണി പറഞ്ഞു.